അന്താരാഷ്ട്രതലത്തിൽ സാന്നിധ്യമുറപ്പിക്കാൻ കഴിയുന്ന പ്രതിഭകളെ | CMOKerala
അന്താരാഷ്ട്രതലത്തിൽ സാന്നിധ്യമുറപ്പിക്കാൻ കഴിയുന്ന പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാനായി ആധുനിക പരിശീലന സൗകര്യങ്ങളുള്ള മൂന്ന് ഫുട്ബോൾ അക്കാദമികൾ കേരളത്തിൽ പ്രവർത്തനം ആരംഭിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഫുട്ബോൾ അക്കാഡമികൾ ആരംഭിക്കുന്നത്.
കായിക-യുവജനകാര്യ ഡയറക്ടറേറ്റിൻ്റെ രണ്ട് അക്കാദമികള്‍ കണ്ണൂരിലും തിരുവനന്തപുരത്തും സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലിന്റെ അക്കാദമി എറണാകുളത്തുമാണ് പ്രവർത്തനം ആരംഭിക്കുന്നത്. കണ്ണൂര്‍, എറണാകുളം അക്കാദമികള്‍ വനിതകള്‍ക്ക് മാത്രമായാണ്.
അന്താരാഷ്ട്ര നിലവാരമുള്ള ഗ്രൗണ്ടുകൾ, മികച്ച കായിക ഉപകരണങ്ങൾ, മികച്ച ടീം മാനേജ്‌മെൻറ്, ഗുണനിലവാരമുള്ള വിദ്യാഭ്യാസ സംവിധാനം എന്നിവ ഉറപ്പാക്കുന്നു. ഓരോ കുട്ടിയുടേയും പ്രകടനവും പുരോഗതിയും വിലയിരുത്താന്‍ ഡാറ്റാ മാനേജ്‌മെൻ്റ് ആൻ്റ് അനാലിസിസ് പ്ലാറ്റ്‌ഫോമും ഉണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബാണ് ജി വി രാജ അക്കാദമിയുമായി സഹകരിക്കുന്നത്. ഗോകുലം എഫ് സി കണ്ണൂർ അക്കാദമിയുമായും സഹകരിക്കും.
പിണറായി വിജയൻ
മുഖ്യമന്ത്രി